Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ബില്‍ ഗേറ്റ്‌സ്‌ മൈക്രോസോഫ്‌റ്റിന്റെ പടിയിറങ്ങി

ബില്‍ ഗേറ്റ്‌സ്‌ മൈക്രോസോഫ്‌റ്റിന്റെ പടിയിറങ്ങി


ലോസ്‌ ആഞ്ചലസ്‌: കമ്പ്യൂട്ടര്‍ വിപ്ലവത്തിലൂടെ കോടീശ്വരനായി മാറിയ ബില്‍ ഗേറ്റ്‌സ്‌ മൈക്രോസോഫ്‌റ്റിന്റെ പടിയിറങ്ങി. ഇനിയുള്ള കാലം ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ്‌ അമ്പത്തിമൂന്നുകാരനായ ബില്‍ ഗേറ്റ്‌സിന്റെ തീരുമാനം.

വെള്ളിയാഴ്‌ചയാണ്‌ ഗേറ്റ്‌സ്‌ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത്‌. 2006ല്‍ത്തന്നെ അദ്ദേഹം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചിരുന്നു. വിരമിച്ചെങ്കിലും കമ്പനിയ്‌ക്ക്‌ തുടര്‍ന്നും ഗേറ്റ്‌സ്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. മൈക്രോസോഫ്‌റ്റ്‌ ഡയറക്ടര്‍ ബോര്‍ഡില്‍ ഗേറ്റ്‌സ്‌ ചെയര്‍മാനായി തുടരും.

കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമയും ഗേറ്റ്‌സ്‌ തന്നെയായിരിക്കും. കമ്പനിയുടെ നൂതന സോഫ്‌റ്റ്‌ വേര്‍ വികസന പരിപാടികളും ഗേറ്റ്‌സ്‌ സഹകരിക്കുമെന്നാണ്‌ സൂചന. മൈക്രോസോഫ്‌റ്റ്‌ കമ്പനിയില്‍ ഗേറ്റ്‌സിന്റേതായി ഉള്ള എട്ടരശതമാനം ഓഹരികള്‍ക്ക്‌ ഇന്ന്‌ വിപണിയില്‍ 96600കോടി രൂപ വിലവരും.

ലോകത്തെ കമ്പ്യൂട്ടറുകളുടെ 90ശതമാനവും പ്രവര്‍ത്തിക്കുന്നത്‌ മൈക്രോസോഫ്‌റ്റ്‌ സോഫ്‌റ്റ്‌വേറുകളം ഓപ്പറേറ്റിംഗ്‌ സംവിധാനവും ഉപയോഗിച്ചാണ്‌. ഹാര്‍വാര്‍ഡ്‌ സര്‍വ്വകലാശാലയില്‍ നിന്നും പഠനം ഉപേക്ഷിച്ചിറങ്ങി 1975ല്‍ ഗേറ്റ്‌സും സഹപാഠി പോള്‍ അലനും ചേര്‍ന്ന്‌ തുടങ്ങിയ കമ്പനിയാണ്‌ പിന്നീട്‌ കമ്പ്യൂട്ടര്‍ വിപ്ലത്തിലൂടെ മുന്നേറിയത്‌.

78 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മൈക്രോസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‌ കീഴില്‍ 50,000ത്തോളം പേര്‍ ജോലിയെടുക്കുന്നുണ്ട്‌. ഭര്യ മെലിന്‍ഡ മക്കളായ ജെന്നിഫര്‍, റോരി, ഫിബി എന്നിവര്‍ അടങ്ങുന്നതാണ്‌ ഗേറ്റ്‌സിന്റെ കുടുംബം. ഗേറ്റ്‌സും ഭാര്യയും ചേര്‍ന്ന്‌ രൂപം നല്‍കിയ ബില്‍ ആന്റ്‌ മെലിന്‍ഡ ഫൗണ്ടേഷനിലൂടെയാണ്‌ ഇദ്ദേഹം സാമൂഹിക സേവന രംഗത്ത്‌ ചുവടുറപ്പിക്കാന്‍ പോകുന്നത്‌.

ഇന്ത്യയും ആഫ്രിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പാവപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഫൗണ്ടേഷന്റെ നിലവിലുള്ള ആസ്‌തി 3000 കോടി ഡോളറിനടുത്താണ്‌.



നിരാകരണവ്യവസ്ഥ